പക്ഷമില്ലാത്തവരുടെ പക്ഷത്ത്.......

Monday, November 21, 2011

നിരോധനം നിരോധനം സര്‍വത്ര നിരോധനം

കടപ്പാട്: മാതൃഭൂമി
നിരോധനം  നിരോധനം സര്‍വത്ര നിരോധനം, പാലിക്കുന്നവരൊട്ടില്ല താനും.” ഒരു പക്ഷേ കേരളത്തിലായിരിക്കും ലോകത്ത് ഏറ്റവും കൂടുതല്‍ നിരോധനങ്ങളുള്ളത്. ഇതാ കോടതി വക പുതിയൊരു നിരോധനം കൂടിയെത്തി. വീട്ടു മാലിന്യങ്ങള്‍ പ്ലാസ്റ്റിക്ക് കവറിലാക്കി പൊതു സ്ഥലത്ത് നിക്ഷേപിക്കരുത്!

ഈനിരോധനങ്ങളൊക്കെ വരുമ്പോള്‍ ഓര്‍മ്മ വരുന്നത് പൊതുമേഖലാസ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്റെ ‘നിരോധ്’ എന്ന ഗര്‍ഭനിരോധന ഉറയേക്കുറിച്ചാണ്. നിരോധ് അതിന്റെ ധര്‍മ്മം അന്‍പതു ശതമാനമെങ്കിലും നിര്‍വ്വഹിക്കുമ്പോള്‍ ഉത്തരുവുകളായി ഇറങ്ങുന്ന നിരോധനങ്ങള്‍ എത്രകണ്ട് ഫലം കാ‍ണാറുണ്ട്? നിയമം നിര്‍മ്മിക്കുന്നവനും, അതു നടപ്പിലാക്കാന്‍ ഉത്തരവിടുന്നവനും, അതു നടപ്പിലാക്കേണ്ടവനുമൊന്നും ഇതിലൊന്നും യാതൊരു താല്പര്യവുമില്ലെന്നിരിക്കെ എന്തിനാണ് ഇത്രയധികം നിരോധനങ്ങള്‍? ഭഗവാന്‍ ശ്രീകൃഷ്ണന്‍ പറഞ്ഞതുപോലെയാവാം ‘കര്‍മ്മം ചെയ്യൂ ഫലം ഇച്ഛിക്കരുതെന്ന്’‘. ശരിയാണ് ഓരോരുത്തരും അവരവരുടെ കര്‍മ്മം ചെയ്യുന്നു. ഫലം കിട്ടണമെന്ന് നിര്‍ബന്ധമൊന്നുമില്ല.

കോടതി വിധി കര്‍ശനമായി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു കഴിഞ്ഞു. ഇതിനായി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കായി പുതിയനിയം ഉണ്ടാക്കുമത്രേ. ഇതുകേട്ടാല്‍ തോന്നും ഇപ്പോള്‍ നിയമങ്ങളൊന്നുമില്ലെന്ന്. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് യാതൊരു വിധ് മാര്‍ഗങ്ങളുമില്ലാതെയാണ് ഭൂരിപക്ഷം ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നത്. അവരുടെ ഡമ്പിങ്ങ് സ്റ്റേഷനാണ് പൊതുനിരത്ത്. അനുദിനം മുളച്ചു പൊന്തുന്ന കോഴിക്കടകള്‍ക്കാവെട്ടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ലൈസന്‍സ് ആവശ്യമേയില്ല, അങ്ങനെയൊരു നിയമമുണ്ടെങ്കിലും. കാരണം അവരാണ് പ്രാദേശിക രാഷ്ട്രീയത്തിന്റെ സാമ്പത്തിക സ്രോതസ്സ്. അതുകൊണ്ട് അവര്‍ക്ക് ഇറച്ചി വേസ്റ്റ് പള്ളിക്കുളത്തിലോ, അമ്പലക്കുളത്തിലോ, പൊതുനിരത്തിലോ ഉപേക്ഷിക്കാം.

ഈ വിധി പറഞ്ഞ കോടതിക്കു സമീപത്തുള്ള പൊതുനിരത്തുകളില്‍ പോലും മാലിന്യം പ്ലാസ്റ്റിക് കവറില്‍ കെട്ടി ഉപേക്ഷിച്ചിരിക്കുന്നതുകാണാം. രാവിലെ നടക്കാനിറങ്ങുന്നവരുടെ രണ്ടുകൈകളിലും പ്ലാസ്റ്റിക് കവര്‍ തൂങ്ങികിടക്കുന്നതു കാണാം. ലോകത്തിലെ ഏറ്റവും വലിയ കക്കൂസായി ഇന്ത്യന്‍ റെയില്‍വേ ലൈന്‍ നീണ്ടു നിവര്‍ന്നു കിടക്കുമ്പോള്‍ മറ്റുള്ളവരെ എങ്ങനെ നിയന്ത്രിക്കും. അയലത്തുകാരന്റെ പറമ്പിലേക്ക് മാലിന്യം വലിച്ചെറിയുന്ന മലയാളി മനസ്സ് മാറാത്തിടത്തോളം നിരോധനങ്ങള്‍ക്കൊന്നും യാതൊരു അര്‍ത്ഥവുമില്ല.

പറയാതെ വയ്യ: ബഹുമാനപ്പെട്ട കോടതികളോട് ഒരഭ്യര്‍ത്ഥന. എറണാകുളം പോലെ തിരക്കുപിടിച്ച നഗരങ്ങളിലെ വി. വി. ഐ. പികളുടെ സന്ദര്‍ശനം നിരോധിക്കാനാവുമോ? അല്ലെങ്കില്‍ വേണ്ടാ അവര്‍ക്കു വേണ്ടി പോലീസ് സാധരണക്കാരെന്റെ അവകാശങ്ങളെ ഹനിക്കുന്നത് കാണാനാവുമോ? ഇതു പറയാന്‍ കാരണം ഇക്കഴിഞ്ഞയാഴ്ച ബഹുമാനപ്പെട്ട ഉപരാഷ്ട്രപതിയുടെ കൊച്ചി സന്ദര്‍ശനാര്‍ത്ഥം പോലീസ് സാധാരണക്കാരന്റെ വഴിതടഞ്ഞത് കാണേണ്ടിവന്നതു കൊണ്ടാണ്. ആശുപത്രികളിലെത്താന്‍ രോഗികള്‍ കിലോമീറ്ററുകളോളം വട്ടം ചുറ്റേണ്ടി വന്നു. സമയത്തിന് ഓഫീസുകളിലും സ്കൂളുകളിലുമെത്താനാവാതെ മറ്റുള്ളവരും കറങ്ങി.

Sunday, November 6, 2011

ആയീഠായി മിഠായി..

കാരിക്കേച്ചറിന് കടപ്പാട് ശ്രീ. നിഷാന്തിനോട്
                                                       
                                                           “ആയീഠായി മിഠായി
                                                             തിന്നുമ്പോഴെന്തിഷ്ടായി
                                                             തിന്നുകഴിഞ്ഞാല്‍ കഷ്ടായി..”
                                   കുഞ്ഞുണ്ണി മാഷ്  മിഠായിയെപ്പറ്റി  എഴുതിയത്   കുട്ടികള്‍ക്ക് വേണ്ടിയാണെങ്കിലും കേരള രാഷ്ട്രീയത്തിന്റെ ഇന്നത്തെ അവസ്ഥകാണുമ്പോള്‍  തോന്നുന്നത് രാഷ്ട്രീയത്തെക്കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചതെന്നാണ്. മുഖ്യമന്ത്രി പദമെന്ന മിഠായി തിന്നാന്‍ കൊതിച്ചു നടന്ന് അവസാനം അത് അണികളെക്കൊണ്ട് പിടിച്ചുവാങ്ങി ഊറി തീര്‍ത്ത അച്ചുതാനന്ദനും, മുക്കാല്‍ ഭാഗത്തോളം തീര്‍ന്ന മിഠായി കഴിക്കുകയും പിന്നെ അഞ്ചു വര്‍ഷക്കാലം അതു സ്വപ്നം കണ്ട് കഴിയുകയും ഇപ്പോള്‍ മുഴുവനായി തിന്നാന്‍ കൈയ്യിലെടുത്തിരിക്കുന്ന ഉമ്മന്‍ ചാണ്ടിക്കും, മണിക്കൂറുകള്‍ പോലും ആയുസ്സില്ലാത്ത വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും, അതു തിന്ന് ഉണര്‍ന്നെണ്ണീറ്റ് കഴിയുമ്പോഴേക്കും കഷ്ടത്തിലാകുന്ന പൊതുജനത്തിനുമൊക്കെ മാഷു പറഞ്ഞ അവസ്ഥ തന്നെ.

                                                          “മുട്ടായിയില്‍ ബുദ്ധിവെച്ചാല്‍
                                              ബുദ്ധിമുട്ടായി നിശ്ചയം....” എന്നും മാഷ് എഴുതി വെച്ചു. സ്ഥാന ചിന്ഹങ്ങള്‍ ശിരസ്സിലില്ലാത്ത പൂഞ്ഞാറിന്റെ പുണ്യാളന്‍ ജോര്‍ജ് സാറിനെ കണ്ടാണോ ഇങ്ങനെ എഴുതിയതെന്നറിയില്ല. മന്ത്രി പദവി സ്വപ്നം കണ്ടു നടന്ന ജോര്‍ജ് സാര്‍ ഐക്യമുന്നണി നല്‍കിയ സാങ്കല്പിക സ്ഥാനത്തില്‍ തൃപ്തനാകുമോ?. മുട്ടായി കിട്ടും വരെ കുളം കലക്കിക്കൊണ്ടേയിരിക്കും. ഇതുപോലെ മുട്ടായിയില്‍ കണ്ണും നട്ടിരിക്കുന്ന ഒരാളെക്കൂടി ഓര്‍ക്കാതിരിക്കാനാവില്ല. വേറാരുമല്ലത് നമ്മുടെ സാക്ഷാല്‍ ശ്രീമാന്‍ രമേശ് ചെന്നിത്തല. മന്ത്രിസ്ഥാനത്തേക്കാള്‍ വലുതാണ് കെ. പി. സി. സി. പ്രസിഡന്റു പദവിയെന്ന് കെ. മുരളീധരനേക്കാള്‍ നന്നായി അറിയാവുന്നതു കൊണ്ട്, നാരങ്ങാ മുട്ടായിയേക്കാള്‍ വിലകൂടിയത് പ്യാരി മുട്ടായിയാണെന്ന് കരുതി ഉമിനീരിറക്കി കഴിയുന്നു.

                                                             “കപടലോകത്തിലെന്നുടെ കാപട്യം
                                                              സകലരും കാണുന്നതാണെന്റെ പരാജയം..”
                                                    കുഞ്ഞുണ്ണി മാഷിന്റെ   ഈ   വരികള്‍ക്ക് ഞാനൊരു മറുമൊഴി കൊടുക്കാം. “ആത്മാര്‍ത്ഥമാമീലോകത്തിലെന്നുടെ ആത്മാര്‍ത്ഥത സകലരും കാണുന്നതാണെന്റെ വിജയം.” ഇങ്ങനെയൊരാള്‍ കേരളത്തില്‍ വിജീഗീഷുവായി നില്‍ക്കുന്നു. സ്വന്തം വീട്ടിനുള്ളില്‍ നടക്കുന്നതൊഴിച്ച് ഏത് അഴിമതിക്കെതിരേയും പ്രതികരിക്കും. ഏത് കോടാതിയിലും പോകും. ലക്ഷങ്ങള്‍ ചിലവഴിച്ച് ഏത് ഉണ്ട വിഴുങ്ങി വക്കീലിനേയും വക്കാലത്തേല്‍പ്പിക്കും. ഈ ലക്ഷങ്ങള്‍ എവിടെനിന്നാണെന്നുമാത്രം ചോദിക്കരുത്. തെരഞ്ഞെടുപ്പു കാലത്തൊഴിച്ച്  ഈ നേതാവിനെ ആര്‍ക്കും വിമര്‍ശിക്കാ‍നാവില്ല. തെരഞ്ഞെടുപ്പുകാലം വരെ ഇദ്ദേഹമാണ് പാര്‍ട്ടിയുടെ ആദര്‍ശ ബിംബം. തിരഞ്ഞെടുപ്പെത്തുമ്പോള്‍ സഹനേതാക്കള്‍ ഇദ്ദേഹത്തെ തള്ളും. പാവം അണികള്‍ തെരുവിലിറങ്ങും (പാര്‍ട്ടി മെമ്പര്‍മ്മാരല്ല കേട്ടോ... അവരില്‍ ആര്‍ എസ്സ് എസ്സുകാരും, എന്‍ ഡി എഫ് കാരും, ഖദറിട്ടതും ഖദറീടാത്തതുമായ കോണ്‍ഗ്രസ്സുകാരേയുമൊക്കെ ടി. വി തത്സമയ പ്രകടന ഷോകളില്‍ കാണാം.) പിന്നീടെല്ലാം ഓകെ. ഇതിനേപ്പറ്റിയായിരിക്കും കുഞ്ഞുണ്ണി മാഷ് ഇങ്ങനെയെഴുതിയത്-
                                                            “ഒരു  തീപ്പെട്ടിക്കൊള്ളി തരൂ
                                                              ബീഡി തരൂ
                                                              വിരലു തരൂ
                                                              ചുണ്ടു തരൂ
                                                              ഞാനൊരു ബീഡിവലിച്ചു രസിക്കട്ടെ.”

                                                              ഇനിയൊരു കൂട്ടരുണ്ട്, അവരാണ് സാധാരണ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നത്. ഐസ്ക്രീം. ചാനല്‍ ഓഹരി, തീവ്രവാദികള്‍ക്ക് സഹായം ചെയ്യല്‍ എന്നൊക്കെപ്പറഞ്ഞ് കുറച്ചുകാലം മുന്‍പുവരെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. പുതിയ പോര്‍മുഖങ്ങള്‍ തുറക്കപ്പെട്ടതോടെ അവര്‍ വിവാദങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുകയാണ്. നല്ല നാലു വകുപ്പുകളുമായി സസുഖം വാഴുന്നു. ഏതു നിമിഷവും വീഴാവുന്ന ഭരണത്തെ താങ്ങി നിര്‍ത്തുന്ന പല്ലികളാണെങ്കിലും ഇപ്പോള്‍ കുറച്ചുകാലമായി ചിലക്കാറില്ല. വിവാദങ്ങളില്‍ നിന്ന് ബോധപൂര്‍വ്വം അകന്നു നില്‍ക്കുന്നു. പുറത്ത് വിവാദങ്ങള്‍ കൊഴുക്കുമ്പോള്‍ ഭരണത്തിനു കിട്ടുന്ന ആയുസ്സിനുള്ളില്‍ ചെയ്ത് തീര്‍ക്കാവുന്നതൊക്കെ ചെയ്ത് കൊണ്ടിരിക്കുന്നു. ഇവരേക്കുറിച്ചായിരിക്കും മാഷ് ഇങ്ങനെ എഴുതിയത്-
                                                            “പൂച്ച നല്ല പൂച്ച
                                                              വൃത്തിയുള്ള പൂച്ച
                                                              പാലുവച്ച പാത്രം
                                                              വൃത്തിയാക്കി വെച്ചു..”

                                                               ഇതൊക്കെ കണ്ടും കേട്ടും അടുത്ത തെരഞ്ഞെടുപ്പില്‍ അടുത്ത മുന്നണിക്കു വേണ്ടി വോട്ടു ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന പൊതുജനത്തിന് ചോദിക്കാന്‍ വേണ്ടിയും മാഷ് നാലുവരികള്‍ എഴുതി വച്ചു.
                                                             “ചോദിച്ചു സമ്മതം വാങ്ങി
                                                               ച്ചുംബിക്കും പോലെയല്ലയോ
                                                               നാണംകെട്ടോട്ടു ചോദിച്ച്
                                                                വാങ്ങിക്കൊണ്ട് ഭരിപ്പത്.”


                                        
                                        

Wednesday, October 19, 2011

കേരള രാഷ്ട്രീയം ചക്കളത്തി പോരാട്ടത്തില്‍

                           പൊതുജനം കഴുതയാണെന്ന് കേരള രാഷ്ട്രീയത്തിലെ ഒന്നാം പാഠം. മറിച്ചാണെന്ന് നാം തെളിയിച്ചിട്ടുമില്ല. അതിനുദാഹരണങ്ങളാണ് ആദ്യത്തെ ഈ.എം.എസ് മന്ത്രിസഭയെ അധികാരത്തിലേറ്റിയതും അതിലും വേഗത്തില്‍ മറിച്ചിട്ടതും, ഭാരതം മുഴുവന്‍ അടിയന്തരാവസ്ഥയെന്ന കിരാത കാലത്തിനു ശേഷം കോണ്‍ഗ്രസ്സിതരര്‍ അധികാരത്തിലേറിയപ്പോള്‍ കേരളം കോണ്‍ഗ്രസ്സ് മുന്നണിയെ അധികാരത്തിലേറ്റിയതും, ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന അയ്യഞ്ചു വര്‍ഷ ഭരണമാറ്റവും.
                 ഇതുവരെ കണ്ടിട്ടില്ലാത്ത സംഭവങ്ങള്‍ക്കാണ് കേരള നിയമസഭ സാക്ഷ്യം വഹിക്കുന്നതെന്ന് ദൃശ്യമാധ്യമങ്ങള്‍. ഇതിനും ഏറെക്കാലം മുന്‍പ് ഇതിലും വലുത് സംഭവിച്ചത് കാണാന്‍ ദൃശ്യമാധ്യമങ്ങള്‍ ഇല്ലാതിരുന്നത് മലയാളിയുടെ മഹാഭാഗ്യം. ഭരണമുന്നണിക്ക് കേവലഭൂരിപക്ഷം മാത്രമുള്ളത് കേരളീയര്‍ക്ക് എല്ലാം കാണാനും കേള്‍ക്കാനും അവസരം ഒരുക്കുന്നു.
                               വാച്ച് ആന്റ് വാര്‍ഡുമാരുടെ വേഷം വനിതകള്‍ക്കും പുരുഷന്മാര്‍ക്കും ഒന്നുതന്നെ ആയതും, ഭരണപക്ഷ ഗൂഢാലോചനയുടെ ഭാഗമായി നാളിതുവരെ ഉണ്ടാകാത്തതുപോലെ വനിത വാച്ച് ആന്റ് വാര്‍ഡ് സ്പീക്കറുടെ ഡയസ്സിനുമുന്നില്‍ സംരക്ഷണകവചം തീര്‍ത്തതുമാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് കാരണമെന്ന് പ്രതിപക്ഷം പറയുന്നു. ലിംഗ സമത്വത്തിന്റെകാലത്ത് വനിതകള്‍ക്ക് പിന്നില്‍ നില്‍ക്കാന്‍ കഴിയുമോ?.ഏതുവേഷത്തിലും ഒരു വനിതയെ ശരീര പ്രകൃതിവെച്ച് തിരിച്ചറിയാന്‍ നമുക്ക് കഴിയില്ലെന്നായിട്ടുണ്ടോ?.
                     മറുപക്ഷത്ത് കളരിപരമ്പര ദൈവങ്ങളെ സാക്ഷി നിര്‍ത്തി ഒരു മന്ത്രി മേശപ്പുറത്തേക്ക് കാലുയര്‍ത്തി ചവിട്ടുന്നു. ഈ സമയം അദ്ദേഹത്തിന്റെ മുണ്ട് അകന്നു മാറിയെന്ന് പ്രതിപക്ഷം. ഇതിനേയാണെല്ലോ പണ്ട്  “മുണ്ട് പൊക്കികാണിക്കല്‍” എന്നു പറഞ്ഞിരുന്നത്. അന്ന് ദൃശ്യമാധ്യമങ്ങള്‍ ഇല്ലാത്തതും ഇത്രയെങ്കിലും അവ്യക്തമായ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന കാമറ നിയമസഭയില്‍ സ്ഥാപിച്ചിട്ടില്ലാത്തതും പൂര്‍വിക സുകൃതം. അതെന്തുമായിക്കൊള്ളട്ടെ കൂടെക്കിടന്നവനല്ലേ രാപ്പനി അറിയൂ. നാവേറുപാടുന്ന ഭരണപക്ഷ ചീഫ് വിപ്പും, കാലുപൊക്കിയ മന്ത്രിയും ഇരു മുന്നണികളുടെയും ചൂരും ചൂടും അറിഞ്ഞവര്‍. അവര്‍ പറയുന്നത് നമുക്ക് വിശ്വസിക്കാം അവിശ്വസിക്കാം. ആയാറാം ഗയാറാം നാളെ ആരെന്നുമെന്തെന്നുമാര്‍ക്കറിയാം.
                              പോരാട്ടം മൂര്‍ഛിച്ചപ്പോള്‍ പല രേഖകളും പുറത്തു വന്നു തുടങ്ങി.ചാനലുകള്‍ ഒരുവട്ടം കാണിച്ച് തമസ്കരിച്ച വെഞ്ഞാറമ്മൂട് സംഭവം വീണ്ടും സജീവമായി. മറ്റൊന്ന് ആരോപണ വിധേയനായ യുവ എം.എല്‍.എ പണ്ട് പ്രതിപക്ഷ നേതാവിനെ കാലുവെച്ച് വീഴ്ത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് അദ്ദേഹത്തിന്റെ സെക്രട്ടറി പാര്‍ട്ടിക്ക് കൊടുത്ത കത്ത് പുറത്തു വരുന്നു. പാര്‍ട്ടിയിലെ ഉന്നതര്‍ അദ്ദേഹത്തെ മാനസികമായും രാഷ്ട്രീയമായും ചവിട്ടി താഴ്ത്താന്‍ ശ്രമിച്ചതിലും വലുതല്ലല്ലോ കായികമായി വീഴ്ത്താന്‍ ശ്രമിച്ചത്.
                   ഈ ചക്കളത്തി പോരാട്ടങ്ങള്‍ക്കൊക്കെ കാരണം പൊതുജനം എന്ന കഴുത അന്വേഷിച്ചു ചെന്നാല്‍ കാണാന്‍ കഴിയുക ഇരുപക്ഷത്തേയും ആഭ്യന്തര രാഷ്ട്രീയം തന്നെ. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അവരുടെ സമ്മേളനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന വിഭാഗീയത വാര്‍ത്തയാവരുത് എന്നതു തന്നെയാണ് പ്രധാന ലക്ഷ്യം. സമ്മേളനങ്ങള്‍ അവസാനിക്കും വരെ പല അപ്രതീക്ഷിത സംഭവങ്ങളും നമുക്ക് കാണാം. മറിച്ച് ഭരണപക്ഷത്താകട്ടെ വീതം വെപ്പുകള്‍ പൂര്‍ത്തിയായിട്ടില്ല. ഈ ബഹള്‍ങ്ങളെ മറയാക്കി വീതം വയ്പും കോണ്‍ഗ്രസ്സിന്റെ പാര്‍ട്ടി പുനസംഘടനയുമാണ് അവര്‍ ലക്ഷ്യം വയ്ക്കുന്നത്. യുവജനങ്ങളെ ബാധിക്കുന്ന മറ്റൊരു രഹസ്യ അജണ്ട കൂടി ഭരണമുന്നണിക്കുണ്ട്.
                         പെന്‍ഷന്‍ പ്രായവും പി.എസ്. സി അപേക്ഷാ പ്രായവും ഉയര്‍ത്തുക എന്നതാണത്. അതിനു വേണ്ടിയാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചിട്ടും സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കാത്തതും, നിയമനം ഇഴഞ്ഞു നീക്കുന്നതും, പരീക്ഷ നടത്തി മൂല്യനിര്‍ണ്ണയവും കഴിഞ്ഞ തസ്തികകളുടെ ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതും.
                         ഇതൊന്നും ഒരു യുവജന സംഘടനകളും കാണുന്നില്ല. അവര്‍ക്ക് വ്യക്തമായ മാര്‍ഗ രേഖകള്‍ മുതിര്‍ന്ന നേതാക്കള്‍ നല്‍കിയിട്ടുണ്ട്. “തല്ലുകൊള്ളുക തല്ലിപ്പൊട്ടിക്കുക വാര്‍ത്തകളില്‍ ഇടം നേടുക”.
                    മരിക്കുമ്പോള്‍ മാത്രം ചരമപേജിലെ അരക്കോളം വാര്‍ത്തയായി വരുന്ന പൊതുജനമെന്ന കഴുതകള്‍ക്ക് മുന്നണികള്‍ സൌജന്യമായി നല്‍കുന്ന സ്റ്റ്ണ്ടും, സെക്സും, കോമഡിയും നിറഞ്ഞ ഒരു സിനിമ മാത്രമാണ് കേരള രാഷ്ട്രീയം.
ആടിക്കുറിപ്പ്: 1. ഒരു നിര്‍മ്മല്‍ മാധവിന് പാവപ്പെട്ട കുട്ടികളുടെ പഠിപ്പും സാധാരണക്കാരന്റെ അത്താഴവും മുടക്കാമെന്നായിരിക്കുന്നു കേരളത്തില്‍.
2. സഭ ബഹിഷ്കരിച്ചാലും, ബഹളമുണ്ടാക്കിയാലും, സഭയിലെത്തി മുങ്ങിയാലും അംഗങ്ങളെല്ലാം കൃത്യമായി ഹാജര്‍ ബുക്കില്‍ ഒപ്പിടുന്നുമുണ്ട് വേതനം പറ്റുന്നുമുണ്ട്. ഓര്‍ക്കുക കേരള നിയമസഭ കൂടുന്ന ഓരോ മിനിട്ടിനും ചെലവ് എഴുനൂറ് രൂപയാണ്.